ഡാലസ്: കഴിഞ്ഞ വർഷം ഡാലസിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര മൗളി നാഗമല്ലയ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യോർഡാനിസ് കോബോസ്-മാർട്ടിനെസ് നെതിരെ വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഡാലസ് കൗണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതായി വാർത്താ റിപ്പോർട്ടർ പ്രസാദ് തീയാടിക്കൽ അറിയിച്ചു.
2025 സെപ്റ്റംബറിലാണ് ഡാലസിലെ മോട്ടലിൽ നടന്ന അതിക്രൂരമായ ആക്രമണത്തിൽ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ ക്യാപിറ്റൽ മർഡർ കുറ്റം തന്നെയാണ് നിലനിൽക്കുന്നത്. എങ്കിലും പ്രോസിക്യൂഷൻ വധശിക്ഷ തേടാത്തതിനാൽ, പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.
വധശിക്ഷ ആവശ്യപ്പെടാതിരിക്കാൻ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷൻ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യൻ സമൂഹത്തെയാകെ ഒട്ടേറെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിന്റെ തുടർനടപടികൾ ഇപ്പോൾ ഡാലസ് കൗണ്ടി കോടതിയിൽ പുരോഗമിക്കുകയാണ്.